എടപ്പാൾ : ആരോഗ്യവകുപ്പിന്റെ പൂക്കളത്തിൽ വിരിഞ്ഞത് ചൂരൽമല രക്ഷാദൗത്യം. മലകൾക്കിടയിൽനിന്ന് ഉരുൾപൊട്ടി വരുന്നതും സൈന്യം ഹെലികോപ്റ്ററിലെത്തി നടത്തിയ രക്ഷാപ്രവർത്തനവും ബൈലി പാലവും തകർന്ന വിദ്യാലയവുമെല്ലാം പൂക്കളത്തിലൂടെ ആവിഷ്കരിച്ചരിക്കുകയാണ് പാലപ്ര ജനകീയാരോഗ്യ കേന്ദ്രം.
നാടുമുഴുവൻ ഞെട്ടിത്തരിച്ചുനിന്ന് ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചവരെയും സാമ്പത്തികമായും മറ്റു രീതിയിലൂടെയും സഹായം നൽകിയവരെയുമെല്ലാം ഓർക്കുന്നതോടൊപ്പം അനാഥയായ പിഞ്ചുകുഞ്ഞിന് മുലപ്പാൽ വാഗ്ദാനംചെയ്ത അമ്മയെയും ഓണത്തിന്റെ സന്തോഷങ്ങൾക്കിടയിലും സ്മരിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യമെന്ന് പൂക്കളം തീർത്തവർ പറഞ്ഞു. പാലപ്ര ജനകീയാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകനായ രാജേഷ് പ്രശാന്തിയിലാണ് പൂക്കളം രൂപകല്പന ചെയ്തത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. നജീബ്, ഹസൈനാർ നെല്ലിശ്ശേരി, പി.വി. ഷീജ, ശ്രീജ പാറക്കൽ, ഡോ. മുഹമ്മദ് ഫസൽ, ഡോ. സുനീർ, എസ്. വിസ്മയ, സി.പി. ശാന്ത, പി.പി. രജിത, ഒ.പി. ഗിരിജ, വി.കെ. വനജ, എം. ഷെർമിള എന്നിവർ പൂക്കളമിടാൻ നേതൃത്വം നൽകി.