കുറ്റിപ്പുറം : നഗരത്തിൽ മാലിന്യം കുന്നുകൂടിയിട്ടും ശുചീകരണമില്ല. ബസ് സ്റ്റാൻഡിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപത്തും എഫ്.സി. ഗോഡൗണിന്‍റെ മതിലിനോടു ചേർന്നും മാലിന്യം കൂടിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി ബസ്‌സ്റ്റാൻഡിലും പരിസരത്തും ശുചീകരണം നടത്തുന്നില്ല.ശുചീകരണത്തിനായി രണ്ട് സ്ഥിരം ജീവനക്കാരെയും രണ്ട് താത്കാലിക ജീവനക്കാരെയും പഞ്ചായത്ത് നിയമിച്ചിട്ടുണ്ട്. എന്നാൽ, ഓഫീസ് ജോലിക്ക് ആളില്ലാത്തതിനാൽ സ്ഥിരം ജീവനക്കാരായ ശുചീകരണത്തൊഴിലാളികളെ അതിനു നിയമിച്ചിരിക്കുന്നെന്നാണ് പഞ്ചായത്തിന്റെ വാദം.കനത്ത മഴയെത്തുടർന്ന് പലയിടത്തും മാലിന്യം അഴുകിയ നിലയിലാണ്. എഫ്.സി.ഐ. ഗോഡൗണിന്റെ മതിലിനോടു ചേർന്നുള്ള കുറ്റിച്ചെടികൾക്കിടയിൽ മാലിന്യം നിറച്ച് ചാക്കുകെട്ടുകളാണ്. ചെടികൾ അടുത്തിടെ വെട്ടിമാറ്റിയപ്പോഴാണ് മാലിന്യച്ചാക്കുകൾ ശ്രദ്ധയിൽപ്പെടുന്നത്. സ്ളാബുകൾ തകർന്ന കാനകൾക്കുള്ളിലും പുറത്തും മാലിന്യം വ്യാപകമാണ്. പകർച്ചവ്യാധികൾ വ്യാപകമായി പടർന്നു പിടിക്കുമ്പോഴും മാലിന്യം നീക്കം ചെയ്യാൻ നടപടിയെടുക്കാത്ത പഞ്ചായത്തിെന്റയും ആരോഗ്യ വകുപ്പിന്റെയും സമീപനത്തിൽ വ്യാപക പരാതിയുണ്ട്.