പൊന്നാനി:യുവാക്കളുടെ കലാ കായിക പ്രകടനങ്ങൾക്ക് പ്രാധാന്യം നൽകേണ്ട കേരളോത്സവം പൊന്നാനിയിൽ ചടങ്ങിന് മാത്രമായി മാറിയെന്ന ആരോപണവുമായി പ്രതിപക്ഷം.ഭരണസമിതി കേരളോത്സവത്തെ അവഗണിക്കുന്നു വെന്നാണ് പരാതി. 13 മത്സരങ്ങളാണ് ഞായറാഴ്ച ഷെഡ്യൂൾ ചെയ്തതത്. ഇതിൽ 10 മത്സരങ്ങൾ മാത്രമാണ് നടന്നത്. 3 എണ്ണം മാറ്റിവെച്ചു.മത്സരാർത്ഥികളിൽ പഠിക്കുന്നവരും ലീവെടുത്ത് വന്നവരുമായിരുന്നു.9 മണിക്ക് തുടങ്ങേണ്ട മത്സരങ്ങൾ 12.30 നാണ് ആരംഭിച്ചത്.11.30യോടെയാണ് ട്രാക്കുകൾ വരച്ച് തുടങ്ങിയത്.400 മീറ്റർ ഓട്ട മത്സരത്തിൽ മത്സരാർത്ഥി വീണിട്ട് ഫസ്റ്റ് എയ്ഡ് പോലും നൽകിയില്ലെന്നും പ്രതിഷേധത്തെ തുടർന്നാണ് പരിക്കേറ്റ മത്സരാർത്ഥിയെ ആശുപത്രിയിലെത്തിച്ചതെന്നും പ്രതിപക്ഷം ആരോപിച്ചു.മൂന്നര മണിയോടെയാണ് ഉച്ചഭക്ഷണം കഴിക്കാൻ മത്സരാർത്ഥികൾക്ക് കഴിഞ്ഞത്.ഫൈനലിൽ പ്രവേശിച്ച മത്സരാർത്ഥികളെ പോലും പങ്കെടുപ്പിക്കാതെയാണ് ഫൈനൽ നടത്തിയതെന്നും പരാതിയുണ്ട്.സി.പി.എം ഏരിയ സമ്മേളനം നടക്കുന്നതിനിടയിൽ ഒട്ടും പ്രാധാന്യം നൽകാതെയാണ് കേരളോത്സവം നടത്തുന്നതെന്നും കേരളോത്സവത്തിൻ്റെ പേരിൽ പൊന്നാനിയിലെ യുവജനങ്ങളെ നഗരസഭ വഞ്ചിക്കുകയാണെന്നും നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു