ചങ്ങരംകുളം : ഉറങ്ങി കിടന്ന ഭാര്യയെയും മക്കളെയും പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തു. കുന്നംകുളം കീഴൂർ സ്വദേശി 53 വയസുള്ള എഴുത്ത്പുരക്കൽ ജിജിയെയാണ് ചങ്ങരംകുളം സിഐ ഷെനിൻ്റെയും എസ്‌ഐ റോബർട്ട് ചിറ്റിലപ്പിള്ളിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഡിസംബർ 9ന് രാത്രി 12 മണിയോടെയാണ് കേസിന് ആസ്‌പദമായ സംഭവം.ചങ്ങരംകുളം കല്ലുർമ്മയിൽ ഭർത്താവ് ജിജിയുമായി അകന്ന് വാടകക്ക് താമസിച്ച് വരികയായിരുന്നു യുവതി. രാത്രി 12 മണിയോടെ യുവതിയും 2 പെൺ മക്കളും ഉറങ്ങുന്നതിനിടെയാണ് പ്രതി ജിജി ഇവരുടെ താമസ സ്ഥലത്ത് എത്തിയത്.ജനൽ വഴി പെട്രോൾ ഒഴിച്ച ശേഷം പ്രതി റൂമിൽ തീയിടുകയായിരുന്നു. ശബ്‌ദം കേട്ട് ഉണർന്ന വീട്ടമ്മയും മക്കളും വാതിൽ തുറന്ന് പുറത്തേക്ക് ഓടിയത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിയെ ചങ്ങരംകുളത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. സംഭവ സ്ഥലത്ത് ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്‌തരും തെളിവെടുപ്പ് നടത്തി. പിടിയിലായ പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പൊന്നാനി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കി റിമാൻ്റ് ചെയ്തു