തിരൂർ : മലയാള സർവകലാശാലയിൽ വൈക്കം മുഹമ്മദ് ബഷീർ പഠനകേന്ദ്രം തുറന്നു. ‘ബഷീർ ദിനങ്ങൾ’പരിപാടിക്കും തുടക്കമായി. ഗൾഫ് മലയാളി സാംസ്കാരികസംഘടനയായ പ്രവാസി ദോഹയുടെ 23-ാമത് ബഷീർ പുരസ്കാരം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്കാണ് ലഭിച്ചത്. അതിന്റെ പശ്ചാത്തലത്തിൽ മലയാള സർവകലാശാലയിൽ ഈ വർഷം അഞ്ചുദിവസങ്ങളിലായി ബഷീർദിനങ്ങൾ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറും സർവകലാശാലയിലെത്തും.
വൈക്കം മുഹമ്മദ് ബഷീർ പഠനകേന്ദ്രവും ബഷീർദിന പരിപാടികളും വൈസ് ചാൻസിലർ ഡോ. എൽ. സുഷമ ഉദ്ഘാടനംചെയ്തു. സർവകലാശാലാ വൈസ് ചാൻസലർ ഡോ. എൽ. സുഷമ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി യൂണിയൻ ചെയർപേഴ്സൺ കെ. ഗായത്രി അധ്യക്ഷയായി. പ്രൊഫ. ഡോ. കെ.എം. അനിൽ ‘മനുഷ്യൻ: ബഷീർ ഭാവനയിൽ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. പ്രോഗ്രാം കൺവീനർ ഡോ. എൻ.വി. മുഹമ്മദ് റാഫി, സാഹിത്യരചനാ സ്കൂൾ ഡയറക്ടർ ഡോ. കെ. ബാബുരാജൻ എന്നിവർ സംസാരിച്ചു.
വരുംദിനങ്ങളിൽ ആർട്ടിസ്റ്റ് കെ. ഷരീഫ്, അനീസ് ബഷീർ, പി.എ. നാസിമുദ്ദീൻ, മാങ്ങാട് രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തും. എം.പി. അനസ് എഴുതിയ ‘സുൽത്താൻ മാല’ വിദ്യാർഥികൾ അവതരിപ്പിക്കും. സർവകലാശാല തിയേറ്റർ ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ബഷീറിന്റെ പെണ്ണുങ്ങൾ’ നാടകം അരങ്ങേറും. ബഷീർ കൃതികളെ അടിസ്ഥാനമാക്കിയുള്ള പ്രശ്നോത്തരിയും നടത്തും. പുനലൂർ രാജന്റെ ശേഖരത്തിലുള്ള ബഷീറിന്റെ അപൂർവ ചിത്രങ്ങളുടെ പ്രദർശനവുമുണ്ട്. പരിപാടികൾ 21-ന് സമാപിക്കും.