തിരൂർ : തെരുവുനായശല്യം തിരൂരിലും രൂക്ഷമാണ്.മീൻ വിൽപ്പനക്കാർ, പെട്രോൾപമ്പ് ജീവനക്കാർ, കാൽനടക്കാർ, മദ്രസയിലേക്കും സ്‌കൂളിലേക്കും പോകുന്ന വിദ്യാർഥികൾ, പ്രഭാതസവാരിക്കാർ, ക്ഷേത്രങ്ങളിലേക്കും പള്ളികളിലേക്കും രാവിലെ പോകുന്ന വിശ്വാസികൾ എന്നിവരെല്ലാം തെരുവുനായകളെ പേടിച്ചാണ് വീടിനുപുറത്തിറങ്ങുന്നത്.തിരൂരിൽ തെരുവു നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയവർ നിരവധിയാണ്. നായ്ക്കൾ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ ചാടിയുണ്ടാവുന്ന അപകടങ്ങൾ വേറെയും.
നായ കടിച്ചുകീറിയത് രണ്ടുതവണ:രണ്ടുതവണയാണ് എന്നെ തെരുവുനായ കടിച്ചത്. കടിയേറ്റത് ഒരേ സ്ഥലത്തുവെച്ച്. വാലില്ലാത്ത ചുവന്നനിറമുള്ള ആ തെരുവുനായയെ മറക്കാൻ കഴിയില്ല. കഠിനവേദന ഓർക്കുമ്പോൾ ഭീതിയാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ ആരോഗ്യ ഇൻഷുറൻസ് കാർഡിനെക്കുറിച്ച് അന്വേഷിക്കാൻ പോകുമ്പോഴാണ് ആദ്യം കടിയേറ്റത്. തിരൂർ സെൻട്രൽ തിയേറ്ററിനു സമീപം കാലിന്റെ മടമ്പിനാണ് നായ കടിച്ചത്. തിരൂർ മീൻമാർക്കറ്റിൽ നിന്ന് വീട്ടിലേക്കുവരുമ്പോൾ അതേ സ്ഥലത്തുവെച്ച് ആ നായ വീണ്ടും കടിച്ചു. ഇടതുകാലിന്റെ മുട്ടിനുതാഴെ മസിലിൽ. തെരുവുനായകളുടെ ശല്യം പരിഹരിക്കാൻ സുപ്രീംകോടതി ഉത്തരവ് വന്നതിൽ ഏറെ സന്തോഷം.അലവിക്കുട്ടി ഹാജി,പുത്തംകുളം പള്ളിക്ക് സമീപം

