തിരൂർ: വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. തിരൂർ തെക്കൻനന്നാറയിലെ കുഴിപ്പിൽ വേലായുധൻ (65) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ഉണ്ണികൃഷ്ണനെ (36) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ ഉണ്ണികൃഷ്ണനെ വേലായുധൻ ശാസിച്ചിരുന്നു. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിന്റെ വൈരാഗ്യത്തിൽ ഞായറാഴ്ച രാവിലെ തവികൊണ്ട് ഉണ്ണികൃഷ്ണൻ അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു.
പരിക്കേറ്റ വേലായുധന്റെ തലയിൽ തുണി കൊണ്ട് കെട്ടി ഉണ്ണികൃഷ്ണൻ പണിക്ക് പോയി. ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോൾ പിതാവ് അവശനായി കിടക്കുന്നത് കണ്ട അയൽവാസികളോട് വിവരം പറഞ്ഞ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വേലായുധൻ മരിച്ചു. തുടർന്ന് തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മകൻ ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

