വെളിയങ്കോട്: വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാലപ്പെട്ടി എഎംഎൽപി സ്കൂൾ സർക്കാർ ഏറ്റെടുക്കാനുള്ള തീരുമാനം നീളുന്നു.ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്കൂൾ പൊളിച്ചുമാറ്റിയതോടെ കെട്ടിടം പണിയുന്നതിനെ ചൊല്ലി മാനേജ്മെന്റിൽ തർക്കം ഉണ്ടാകുകയായിരുന്നു. സർക്കാർ നടപടി വൈകിയതും മാനേജ്മെന്റ് കെട്ടിടം നിർമിക്കാതെ വരികയും ചെയ്തതിനെ തുടർന്ന് 2 വർഷമായി സ്കൂൾ പാലപ്പെട്ടിയിലെ മദ്രസാ കെട്ടിടത്തിൽ ടീച്ചർമാർ വാടക നൽകിയാണ് പ്രവർത്തിക്കുന്നത്. മാസം 10000 രൂപ മദ്രസ കമ്മിറ്റിക്ക് വാടക നൽകിയാണ് സ്കൂൾ നില നിർത്തി കൊണ്ടുപോകുന്നത്.
അടുത്ത അധ്യായന വർഷം സ്കൂൾ സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ 8 പതിറ്റാണ്ടോളം തീരദേശ മേഖലക്ക് അറിവ് നൽകിയ സ്കൂൾ പൂട്ടേണ്ടിവരുമെന്ന ആശങ്കയിലാണ് നാട്ടുകാർ.സ്കൂൾ പൂട്ടുന്നത് ഒഴിവാക്കണണെ് ആവശ്യപ്പെട്ട് വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവർ ചേർന്ന് പൊന്നാനിയിൽ നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലെത്തി പരാതി നൽകിയെങ്കിലും സ്കൂൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽനിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിൽ നിന്ന് പരാതിക്കാർക്ക് ലഭിച്ച മറുപടി.തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ അടുത്ത അധ്യായന വർഷത്തിലും സ്കൂൾ ഏറ്റെടുക്കുന്ന കാര്യത്തിലും തീരുമാനമാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.