പൊന്നാനി : കടവനാട് ജലോത്സവത്തിന് പൂക്കൈതപ്പുഴ ഒരുങ്ങി. വ്യാഴാഴ്ച ഉച്ചക്ക് 2.30 ന് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. പി നന്ദകുമാർ എംഎൽഎ അധ്യക്ഷനാവും. അബ്ദുസമദ് സമദാനി എം പി, പി പി സുനീർ എം പി എന്നിവർ മുഖ്യാതിഥിയാവും.സബ് കലക്ടർ ദിലീപ് കെ കൈനിക്കര സമ്മാനദാനം നടത്തും. കഴിഞ്ഞ വർഷം മുതൽ പൂക്കൈത പുഴയിൽ തിരിച്ചെത്തിയ വള്ളംകളിയെ ആവേശത്തോടെയാണ് നാട് ഏറ്റടുക്കുന്നത്. 13 മേജർ വള്ളങ്ങളും 10 മൈനർ വള്ളങ്ങളുമാണ് മത്സസരത്തിൽ പങ്കെടുക്കുന്നത്. തദ്ദേശിയർക്ക് മാത്രമാണ് വള്ളത്തിൽ തുഴയാനാവൂ എന്നതാണ് കടവനാട് ജലോത്സവത്തിൻ്റെ പ്രത്യേകത.
പൊന്നാനി നഗരസഭയുടെ സഹകരണത്തോടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ജലോത്സവം സംഘടിപ്പിക്കുന്നത്. സ. ഇ കേശവൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി ക്കും പി ടി മോഹനകൃഷ്ണൻ റണ്ണേഴ്സ് ട്രോഫി ക്കും പ്രൊഫ. കടവനാട് മുഹമ്മദ് സെക്കൻ്റ് റണ്ണറപ്പിനും വേണ്ടിയുള്ള പോരാട്ടത്തിന് വള്ളങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. കൈവിട്ടു പോയ വള്ളംകളി മത്സരം വീണ്ടും തിരിച്ചെത്തുന്നതിൻ്റെ ആഹ്ലാദ മാണിവിടെ. എഴുപതുകളിൽ മലബാറിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി ആദ്യ വള്ളംകളി നടന്നത് കടവനാടായിരുന്നു. വാഴക്കുലകളായിരുന്നു സമ്മാനമായി നൽകിയിരുന്നത്. കാലത്തിൻ്റെ യാത്രയിൽ പിന്നീടത് ബിയ്യം കായലിലേക്ക് വഴിമാറി. വളളങ്ങളെ നാട്ടിലെ ക്ലബുകളും സംഘടനകളും വ്യക്തികളും ഏറ്റെടുത്തതോടെ നാട് ആവേശ തിമർപ്പിലായി. സ്പോൺസർമാരിലൂടെയാണ് ഇതിനാവശ്യമായ തുക സംഘാടക സമിതി കണ്ടെത്തിയത്