തിരൂർ : ഗൾഫ് മാർക്കറ്റിലെ വെള്ളിയാഴ്ച ചന്ത അനുവദിക്കില്ലെന്ന് ചേംബർ ഓഫ് കൊമേഴ്സും തടയാൻ പാടില്ലെന്ന് സി.ഐ.ടി.യു., എ.ഐ.ടി.യു.സി. നേതാക്കളും പറഞ്ഞ് വിവാദമുയരുന്നതിനിടെ ഇനിമുതൽ ചന്ത നിയന്ത്രണങ്ങൾക്ക് വിധേയമായി മാത്രം പ്രവർത്തിക്കും.ഗൾഫ് മാർക്കറ്റ് അസോസിയേഷൻ നേതാക്കൾ ചന്ത നടത്തിപ്പുകാർക്ക് ചില നിർദേശങ്ങൾ വെച്ചിരുന്നു. അത് പൂർണമായും ഇവർ അംഗീകരിച്ചു.കച്ചവടക്കാരുടെ മേൽവിലാസമുള്ള തിരിച്ചറിയൽ രേഖ െെകയിൽ സൂക്ഷിക്കുക, ഗൾഫ് മാർക്കറ്റിലെ കടകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക, വെള്ളിയാഴ്ച സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുക, ലഹരിവസ്തുക്കളുടെ വില്പനയും ഉപയോഗവും തടയുക തുടങ്ങിയ നിർദേശങ്ങൾ കച്ചവടക്കാർക്ക് മുൻപിൽ യൂണിയൻ ഭാരവാഹികൾ അവതരിപ്പിച്ചു .വിശദീകരണയോഗം വഴിയോര കച്ചവടത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) സംസ്ഥാന വൈസ് പ്രസിഡൻറ് അക്ബർ കാനാത്ത് ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) ജില്ലാ കമ്മിറ്റിയംഗം ജംഷാദ് വേളക്കാടൻ അധ്യക്ഷത വഹിച്ചു. കെ. റഫീഖ്, വി.വി. ഷാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.