തിരൂർ: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വർഷം സാധാരണ തടവും ഒന്നരലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ ഒരുവർഷം അധിക തടവിനും കോടതി ശിക്ഷിച്ചു. പുറത്തൂരിലെ പയ്യം പള്ളി നിയാസി (35)നെയാണ് തിരൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി റെനോ ഫ്രാൻസിസ് സേവ്യർ ശിക്ഷിച്ചത്. പ്രതി പിഴയടയ്ക്കുന്നപക്ഷം 1,40,000 രൂപ അതിജീവിതയ്ക്ക് നൽകാനും ഉത്തരവായി.16 വയസ്സും നാലു മാസവും മാത്രം പ്രായമുള്ള അതിജീവിതയും കുടുംബവുമൊന്നിച്ച് താമസിക്കുന്ന ക്വാർട്ടേഴ്സിന്‍റെ മുറ്റത്ത് എത്തി 2012 നവംബർ 12-ന് രാത്രി സമയത്ത് അതിജീവിതയെ പ്രതി കയറിപ്പിടിച്ച് ലൈംഗികമായി പീഡിപ്പിച്ചൂവെന്നാണ് കേസ്.പ്രതിയെ തവനൂർ സെൻട്രൽ ജയിലേക്ക് അയച്ചു. തിരൂർ പോലീസ്‌സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന പി. ജ്യോതീന്ദ്രകുമാർ രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ തിരൂർ സർക്കിൾ ഇൻസ്പെക്ടറായിരുന്ന ആർ. റാഫിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.