തിരൂർ : മലയാള സർവകലാശാലാ സാംസ്കാരിക പൈതൃക പഠനവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്കൃതിപരിപാടിയിൽ കണ്ണൂരിലെ യുവകലാസാഹിതി സംഘത്തിലെ കലാകാരന്മാർ അവതരിപ്പിച്ച ആയഞ്ചേരി വെല്യശ്മാൻ വെള്ളരി നാടകം ആസ്വാദകശ്രദ്ധ നേടി, സർവകലാശാലയിലെ ഓപ്പൺ സ്റ്റേജിലാണ് നാടകം അരങ്ങേറിയത്.
പതിറ്റാണ്ടുകൾക്കപ്പുറത്ത് ഉത്തരകേരളത്തിൽ കൃഷിയുമായി ബന്ധപ്പെട്ട് നാട്ടുഭാഷയിൽ അവതരിപ്പിച്ചു വന്നിരുന്ന ഒരു നാടകരൂപമാണ് വെള്ളരിനാടകം.അഭിനയ ചാതുരിയുള്ള നടന്മാരോ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റോ ഒന്നും ഇത്തരം നാടകങ്ങൾക്കുണ്ടാകാറില്ലെങ്കിലും ഉത്തര കേരളത്തിലെ കാർഷിക ജീവിതത്തെ തൊടുന്ന കലാരൂപമാണ് വെള്ളരി നാടകങ്ങൾ.
ശീതങ്കൻ തുള്ളലുമായി അനീഷ് മണ്ണാർക്കാട്
തിരൂർ : മലയാള സർവകലാശാലയിൽ ‘സംസ്കൃതി’ പരിപാടിയുടെ ഭാഗമായി അനീഷ് മണ്ണാർക്കാട് ശീതങ്കൻ തുള്ളൽ അവതരിപ്പിച്ചു. 15 വർഷമായി തുള്ളൽ കലാരംഗത്ത് വിദ്യാർഥി, അവതാരകൻ, പരിശീലകൻ, പ്രചാരകൻ എന്നീ നിലകളിൽ സജീവമാണ് അനീഷ്. കേരള കലാമണ്ഡലം, ലക്കിടി കുഞ്ചൻ നമ്പ്യാർസ്മാരകം എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. ശീതങ്കൻ, പറയൻ, ഓട്ടൻ എന്നീ മൂന്നുവിധ തുള്ളലുകളും അവതരിപ്പിച്ചുവരുന്നു. പിൻപാട്ട്, ഇടയ്ക്കവാദനം, ചമയം എന്നിവയും ശീതങ്കൻതുള്ളൽ കുരുത്തോല കോപ്പുകളുടെ നിർമാണം എന്നിവയും ചെയ്തുവരുന്നു. യുവജനക്ഷേമ ബോർഡ് അവാർഡ്, ഫോക്‌ലോർ അക്കാദമി അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.