തിരുനാവായ: കുംഭമേളയുടെ ഭാഗമായി തമിഴ്നാട്ടിൽ നിന്നെത്തിയ രഥയാത്രയെ സ്വീകരിക്കാൻ തിരുനാവായയിലെത്തിയത് വൻ ഭക്തജനസമൂഹം. വൈകിട്ട് അഞ്ചോടെ തിരുനാവായയിൽ ദൂരദേശത്തു നിന്നുപോലും ആളുകളെത്തി നിറഞ്ഞിരുന്നു. കുറ്റിപ്പുറത്തെ സ്വീകരണത്തിനു ശേഷമാണ് തിരുനാവായയിലെത്തിയത്. ഇവിടെ മുത്തുക്കുടകളും താലവുമായി സ്ത്രീകൾ രഥയാത്രയെ സ്വീകരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന വിശ്വാസികൾ ഗാനമാലപിച്ചും സന്യാസിമാർ ജപങ്ങൾ നടത്തിയും ഘോഷയാത്രയായാണ് രഥത്തെ നവാമുകുന്ദ ക്ഷേത്ര ത്തിലേക്ക് കൊണ്ടുപോയത്.റോഡിനിരുവശവും വൻ ജനാവലിയായിരുന്നു. നവാമുകുന്ദ ക്ഷേത്രത്തിലെ കിഴക്കേനടയിൽ ശ്രീചക്രവും മഹാമേരുവും എത്തിച്ച സമയത്തും വൻ തിരക്ക് അനുഭവപ്പെട്ടു. തുടർന്ന് വള്ളത്തിലാണ് ശ്രീചക്രം പുഴയുടെ മധ്യഭാഗത്തുള്ള യജ്ഞശാല യിലേക്കു കൊണ്ടുപോയത്. ഇവിടെയും പൂജകൾ നടന്നു.യജ്ഞശാല നിൽക്കുന്ന ഭാഗത്തേക്ക് താൽക്കാലിക പാലത്തിലൂടെ നൂറുകണക്കിനാളുകളാണ് കടന്നു പോയത്. ഇവിടെ നടന്ന പൂജകളും തുടർന്നുണ്ടായ നിളാ ആരതിയും കണ്ട് തൊഴുത ശേഷമാണ് വിശ്വാസികൾ മടങ്ങിയത്. ഇന്നലെ രാവിലെ മുതൽ കുംഭമേള നടക്കുന്നയിടത്ത് വൻ ഭക്തജന ത്തിര ക്കായിരുന്നു.

