പൊന്നാനി : മോഷണം കാരണം ജീവിതം ദുസ്സഹമായിരിക്കുകയാണ് അതളൂർ വളപ്പിലകത്ത് ഹംസത്തിന്. ഹൃദ്രോഗിയും കാഴ്ചപരിമിതനുമായ ഹംസത്തിന്റെ പെട്ടിക്കടയിൽ രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണയാണ് മോഷണം നടന്നത്.
നിളയോരപാതയിൽ മറൈൻ മ്യൂസിയത്തിനു സമീപമുള്ള ഈ പെട്ടിക്കടയാണ് ഹംസത്തിന്റെ ഉപജീവനമാർഗം. രണ്ടാഴ്ച മുൻപുണ്ടായ മോഷണത്തിൽ കടയിലെ സാധനങ്ങൾ നഷ്ടപ്പെട്ടു.
കടം വാങ്ങിയും മറ്റും വീണ്ടും സാധനങ്ങൾ കടയിൽ കൊണ്ടുവന്നുവെച്ചെങ്കിലും പിന്നെയും കള്ളനെത്തി എല്ലാം കൊണ്ടുപോയി. വീണ്ടും കടം വാങ്ങിയും സഹായമായും ലഭിച്ച തുക ഉപയോഗിച്ച് സാധനങ്ങൾ വാങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രിയിൽ വീണ്ടും സാധനങ്ങളും 500 രൂപയും മോഷണംപോയി. ചൊവ്വാഴ്ച രാവിലെ കട തുറക്കാൻ വന്നപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ചനിലയിൽ കണ്ടത്. സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നുകാണിച്ച് ഹംസത്ത് പോലീസിൽ പരാതി നൽകി. അസുഖബാധിതനായ ഹംസത്തിന് സുമനസ്സുകളാണ് പെട്ടിക്കട ഒരുക്കിനൽകിയത്. ഇവിടെയാണ് തുടർച്ചയായി മോഷണം നടക്കുന്നത്. ഇത്തരത്തിൽ മോഷണം തുടർന്നാൽ ജീവിക്കാൻ എന്തുചെയ്യുമെന്നാണ് ഹംസത്ത് ചോദിക്കുന്നത്. തന്റെ ഉപജീവനമാർഗം ഇല്ലാതാക്കുന്നവരെ ഉടൻ പിടികൂടണമെന്നാണ് ഹംസത്തിന്റെ ആവശ്യം.